Skip to content

അത്തപ്പൂക്കളം

അത്തപ്പൂക്കളം

പൊന്നോണത്തെ വരവേൽക്കാൻ അത്തം നാളിൽ ഭീമൻ പൂക്കളമൊരുക്കി സാംസ്കാരിക തലസ്ഥാനം. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിലാണ്‌ ഭീമൻ പൂക്കളം ഒരുക്കിയത്. ഉരുൾ പൊട്ടൽ ദുരന്തം തകർത്ത വയനാടിന് ഐക്യദാർഢ്യവുമായി തൃശൂർ സായാഹ്ന സൗഹൃദ വേദിയാണ് പൂക്കളം ഒരുക്കിയത്.

17-ാം വർഷത്തിൽ തൃശൂർ സായാഹ്‌ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ചേർത്തുപിടിക്കുന്നതിനാണ് വേദിയൊരുക്കിയത്. തൃശ്ശൂരിലെ സായാഹ്‌നങ്ങളിൽ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിൽ സൗഹൃദം പങ്കിടുന്ന 200 ഓളം ആളുകൾ ചേർന്നാണ് പൂക്കളം ഒരുക്കിയത്. 2,000 കിലോ പൂക്കളാണ് 30 അടിവലുപ്പമുള്ള അത്തപ്പൂക്കളത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പുലര്‍ച്ചെ 5 ന് ആരംഭിച്ച പൂക്കളമൊരുക്കല്‍ മൂന്ന് മണിക്കൂറിലധികം സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം തയ്യാറാക്കിയത്. പുലർച്ചെ മുതൽ നിരവധി പേരാണ് പൂക്കളം കാണാനും ദൃശ്യങ്ങൾ പകര്‍ത്താനും, സെല്‍ഫിയെടുക്കാനും തെക്കേ ഗോപുര നടയിലെത്തിയത്. 2008ലാണ് സായാഹ്ന സൗഹൃദ കൂട്ടായ്‌മ ആദ്യമായി തെക്കേ ഗോപുര നടയില്‍ അത്തപ്പുക്കളം ഒരുക്കിയത്. പൂക്കളത്തില്‍ തുടങ്ങി കുമ്മാട്ടിയും പുലിക്കളിയുമൊക്കെയായുള്ള
ഗംഭീര ഓണാഘോഷത്തിനാണ് ശക്തന്റെ തട്ടകം ഒരുങ്ങുന്നത്.

Spread the News