കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീനഭരണിയാഘോഷത്തിൻ്റെ ഭാഗമായുള്ള വരിനെല്ല് സമർപ്പണം നടന്നു.
കാളി ദാരിക യുദ്ധത്തിൽ മുറിവേറ്റ ദേവിക്കായി അശ്വതി പൂജക്ക് ശേഷം ഭരണി ദിവസം പുലർച്ചെ സരസ്വതി യാമത്തിൽ നടക്കുന്ന വിശേഷാൽ പൂജക്ക് നിവേദിക്കുന്ന പായസത്തിനായാണ് ഔഷധ ഗുണമുള്ള വരിയരി ഉപയോഗിക്കുന്നത്. വർഷങ്ങളായി ക്ഷേത്രത്തിൽ വരിയരി എത്തിക്കുന്ന കൊരഞ്ഞിയൂർ കീഴാപ്പാട്ട് തറവാട്ടിലെ ദിവാകരൻ നായരുടെ നെതൃത്വത്തിലുള്ള സംഘം വടക്കേ നടയിൽ വെച്ച് വരിയരി സമർപ്പിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, അസിസ്റ്റൻ്റ് കമ്മീഷണർ എം.ആർ മിനി, മാനേജർ കെ. വിനോദ്, ഉപദേശക സമിതി സെക്രട്ടറി എ വിജയൻ എന്നിവർ പങ്കെടുത്തു.