അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു.
അഴിക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർത്ഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽ നിന്ന് തീർത്ഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിൻ്റെ 71-ാം വാർഷികവും ആഘോഷിച്ചു.
തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലത്തീൻ ക്രമത്തിലുള്ള ദിവ്യബലിക്കും തിരുക്കർമ്മങ്ങൾക്കും കോട്ടപ്പുറം രൂപത മെത്രാൻ അഭിവന്ദ്യ അബ്രോസ് പുത്തൻവീട്ടിൽ പിതാവ് നേതൃത്വം നൽകി. തുടർന്ന് പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും നേർച്ച വിതരണവും നടന്നു.
തിരുനാൾ ദിനത്തിൽ രാവിലെ നടന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികനായി സന്ദേശം നൽകി. തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 6 മണി വരെ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കുവാൻ സൗകര്യമൊരുക്കി.
വൈകിട്ട് 4 മണിക്ക് പെരിയാർ നദിയിലൂടെ അഴിമുഖം വരെ വിശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ച് കൊണ്ട് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഉണ്ടായിരുന്നു. 7 മണിക്ക് കോട്ടയം സുരഭി തിയ്യറ്റേഴ്സിൻ്റെ ‘അഞ്ച് പ്രഭാത നടത്തക്കാർ’ എന്ന സാമൂഹ്യ നാടകവും അരങ്ങേറി.